അഞ്ച് പേരെ മന്ത്രിമാരാക്കണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് യുവ എംഎല്‍എമാരുടെ കത്ത്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി. കര്‍ണാടക നിയമസഭയിലെ പാര്‍ട്ടിയുടെ ഒരു വിഭാഗം എംഎല്‍എമാര്‍ നേതൃത്വത്തിന് അയച്ച കത്തിലെ ആവശ്യമാണ് പ്രതിസന്ധിക്ക് കാരണം. 38 യുവ എംഎല്‍എമാരുടെ ആവശ്യം തങ്ങളില്‍ നിന്ന് അഞ്ച് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നതാണ്.

ബിജെപി ഭരണത്തിന് എതിരെ 2023ല്‍ കോണ്‍ഗ്രസിന് തുണയായത് യുവാക്കളുടെ സാന്നിദ്ധ്യമാണെന്നും എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഈ പരിഗണന ഉണ്ടായില്ലെന്നുമാണ് എംഎല്‍എമാരുടെ വാദം. 2023ലെ തിരഞ്ഞെടുപ്പ് വിജയം പുതിയതും യുവത്വമുള്ളതുമായ നേതൃത്വത്തിനുള്ള ജനവിധിയാണെന്നാണ് യുവ സാമാജികരുടെ അവകാശവാദം. എന്നാല്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള 34 അംഗ മന്ത്രിസഭയില്‍ യുവാക്കളില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് പരാതി.

അഞ്ച് എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ യുവത്വവും പരിചയസമ്പത്തും ഒരുമിച്ച് ചേരുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് വലിയ ഗുണം ചെയ്യുമെന്നുമാണ് കത്തയച്ച എംഎല്‍എമാരുടെ പക്ഷം. പല സംസ്ഥാനങ്ങളും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രിമാരും മുഖ്യമന്ത്രിമാരും വരെ ആക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പരിചയക്കുറവ് എന്ന കാരണം പറഞ്ഞ് തങ്ങളെ മാറ്റി നിര്‍ത്തരുതെന്നും എംഎല്‍എമാര്‍ പറയുന്നു.

ഐഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് എംഎല്‍എമാര്‍ കത്തയച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് സിദ്ധരാമയ്യ – ഡികെ ശിവകുമാര്‍ പോര് മുറുകുകയാണ്. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന സിദ്ധരാമയ്യയുടെ വെളിപ്പെടുത്തല്‍ ഡികെ ശിവകുമാറിനെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ ഇപ്പോള്‍ യുവ എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുന്നത് സംസ്ഥാനത്ത് ഭരണത്തിലുള്ള കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *