തിരുവനന്തപുരം: കേരളാതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിളളി സംസ്കൃതി ഭവനില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോളിംഗ് നിരോധനത്തെക്കുറിച്ച് അറിയുന്നതിനുമായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
AlsoRead:പുതുക്കിയ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പുതിയ പുസ്തകം
‘വിഷാംശമുളള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരദേശ മേഖലകളില്‍ നിന്നുളള ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കാനായി ക്യാംപെയ്ന് സംഘടിപ്പിക്കാനും തീരുമാനമായി’- സജി ചെറിയാന് പറഞ്ഞു. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുളളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ഈ നിയന്ത്രണം മാറ്റി കപ്പല്‍ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യനിരോധനം ചുരുക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.