ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേട്; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. ഇന്നലെയാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.
സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തിരുവനന്തപുരത്തെത്തിയാണ് മോഹൻലാൽ മൊഴി നൽകിയത്. ദിലീപിന്റെ മൊഴി കൊച്ചിയിലും രേഖപ്പെടുത്തി. ദിലീപ് നൽകിയ സ്വർണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമല്ല.
നേരത്തെ കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ സംവിധായകൻമാരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍ കുമാര്‍ എന്നിവരുടെ മൊഴിയും ശേഖരിച്ചിരുന്നു.സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തുന്നത്.2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.ഇതിൽ സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളിൽ തന്റെ മകൻ ഗോകുൽ സുരേഷും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണ് സ്വർണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.



