തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്.
എന്നാൽ രാജ്ഭവന്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളെത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും. കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രവും അതിന് മുന്നിൽ വിളക്ക് കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഉടക്കാനില്ലെന്ന നിഗമനത്തിലേക്ക് രാജ്ഭവൻ എത്തിയത്.രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലാണ് ആർഎസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരതാംബ ചിത്രം വേദിയിൽ സ്ഥാപിച്ചത്. ഇതേത്തുടർന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആർ.വി. അർലേക്കർ വഴങ്ങിയില്ല. തുടർന്നായിരുന്നു കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചത്. തുടർന്ന് സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധവും നടന്നിരുന്നു