ഹൈദരാബാദ്: വിവാഹവാഗ്ദാനം പാലിക്കാൻ കഴിയാത്തത് ഒരിക്കലും ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് തെലങ്കാന ഹൈകോടതി. തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശ്യമാണുണ്ടായിരുന്നത് എന്ന് തെളിഞ്ഞാൽ മാത്രമേ വിവാഹ വാഗ്ദാനം ലംഘിച്ചതിന് വഞ്ചന കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈദരാബാദ് സ്വദേശിയായ രാജാപുരം ജീവൻ റെഡ്ഡി സമർപ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു തെലങ്കാന ഹൈകോടതിയുടെ നിരീക്ഷണം. 2019ൽ കാരക്കല്ല പദ്മിനി റെഡ്ഡി സമർപ്പിച്ച ഹരജിയിൽ തനിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചതിനെ ചോദ്യം ചെയ്താണ് ജീവൻ റെഡ്ഡി ഹൈകോടതിയെ സമീപിച്ചത്.
2016ൽ മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം നൽകിയിരുന്നുവെന്നും പിന്നീട് വഞ്ചിച്ചുവെന്നുമാണ് പദ്മിനി റെഡ്ഡിയുടെ പരാതി. അവരുടെ പരാതിയിൽ ജീവൻ റെഡ്ഡിക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എൽ.ബി നഗർ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് ജീവൻ റെഡ്ഡി ഹൈകോടതിയെ സമീപിപ്പിച്ചത്. ഇരുകൂട്ടരുടെയും വാദം വിശദമായി കേട്ട ശേഷം കൂടുതൽ നടപടികൾക്കായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.