തമിഴ്‌നാട്ടിലെ എല്ലാ സ്‌ത്രീകളുടെയും അക്കൗണ്ടിൽ രാവിലെ 5000 രൂപയെത്തി; പ്രതിമാസം 1000 എന്നത് 2000 ആക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപവീതം നിക്ഷേപിച്ച് എം കെ സ്റ്റാലിൻ സർക്കാർ. 1.31 കോടി ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് പണം കൈമാറിയത്. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ നടപടി. പ്രതിമാസം ആയിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്.
ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകുകയായിരുന്നു. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറിയതോടെയാണ് ആകെത്തുക 5000 ആയത്.’തമിഴ്‌നാട്ടിലെ സ്‌ത്രീകൾക്ക് സ്റ്റാലിൻ നൽകിയ ഉറപ്പാണ് അവകാശത്തുക. ആര് തടസം സൃഷ്ടിച്ചാലും അതിൽനിന്ന് പിന്നോട്ടുപോകില്ല. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേയ്ക്ക് തുക മുടക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാരത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്.
ഏപ്രിൽ മാസങ്ങളിലെ അഡ്വാൻസ് തുകയായ 3000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2000 രൂപയും ചേർത്ത് 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്നുരാവിലെ 5000 രൂപവീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.തമിഴ് സ്‌ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1000 രൂപയെന്നത് 2000 രൂപയായി ഉയർത്തും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന ഉറപ്പാണിത്. നമ്മൾ ഒന്നായി വിജയിക്കും’- എം കെ സ്റ്റാലിൻ വ്യക്തമാക്കി.



