ഇറാൻ യുദ്ധം അവസാനിക്കുന്നു? സമാധാന കരാർ പ്രഖ്യാപിക്കാൻ ട്രംപ്

ഇറാൻ യുദ്ധത്തിൽ 45 ദിവസത്തെ താത്കാലിക വെടിനിർത്തലിനുള്ള നിർണ്ണായകമായ കരട് പദ്ധതി അമേരിക്കയുടെയും ഇറാന്റെയും പരിഗണനയിലിരിക്കെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയോടെ നടക്കുന്ന ഈ പ്രസംഗത്തിൽ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് ലോകം വിലയിരുത്തുന്നത്.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ ‘ഇസ്ലാമാബാദ് അക്കോർഡ്സ്’ എന്ന നയതന്ത്ര പദ്ധതിക്ക് അമേരിക്ക പച്ചക്കൊടി കാട്ടാനാണ് സാധ്യത. സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ കഴിഞ്ഞ ദിവസം നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു.
നിലവിലെ നിർദ്ദേശപ്രകാരം ഹോർമൂസ് കടലിടുക്ക് ഉടനടി തുറന്നു നൽകാനും 45 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ശേഷം സ്ഥിരമായൊരു സമാധാന കരാറിലേക്ക് നീങ്ങാനുമാണ് ലക്ഷ്യമിടുന്നത്. ഈ കരാർ യാഥാർത്ഥ്യമായാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമേരിക്ക അനുകൂലമായ നിലപാട് സ്വീകരിച്ചേക്കും. യുദ്ധം തുടങ്ങി 45-ാം നാളിൽ പ്രഖ്യാപിക്കാനൊരുങ്ങുന്ന ഈ താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.



