പഞ്ചായത്തിൽ തിങ്കളാഴ്ച ഉച്ചവരെ സിപിഎം ഹർത്താൽ
പാലക്കാട്: വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാനാക്രമണം. മകന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്പിൽ കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേറ്റു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. വരുന്ന വഴി പ്രദേശത്തെ കടയിൽ നിന്ന് പാൽ ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റർ മുൻപാണ് ദുരന്തം. സംഭവം നടന്നയുടൻ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അലൻ, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആൻമേരി. മുണ്ടൂർ പഞ്ചായത്തിൽ തിങ്കളാഴ്ച ഉച്ചവരെ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.