എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടുക്കൊമ്പൻ ചരിഞ്ഞു. മസ്തകത്തിൽ മാരകമായ മുറിവേറ്റ കാട്ടാന ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ആന രക്ഷപ്പെടാൻ 30 ശതമാനം മാത്രമാണ് സാദ്ധ്യതയുള്ളതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ആനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കെെയിലേക്ക് വ്യാപിച്ചിരുന്നു.
ദിവസങ്ങളോളം ഉറക്കമിളച്ച് കാത്തിരുന്ന ശേഷമാണ് ദൗത്യസംഘത്തിന് കഴിഞ്ഞദിവസം രാവിലെ 7.15ന് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വയ്ക്കാനായത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.തുടർന്ന് മരുന്നുകൾ കുത്തിവച്ചു. ശരീരം തണുപ്പിക്കുന്നതിന് വെള്ളം പമ്പ് ചെയ്തു. കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ച് അനിമൽ ആംബുലൻസിലേക്ക് കയറ്റി കോടനാട്ടെത്തിച്ചു.കൊമ്പന്റെ മസ്തകത്തിലെ മുറിവിന് 30 സെന്റിമീറ്ററോളം ആഴമുണ്ട്. പുഴുവരിച്ച മുറിവ് പഴുപ്പ് നിറഞ്ഞ അവസ്ഥയിലാണ്.
ജനുവരി 11നാണ് മുറിവേറ്റ് കാട്ടാനയെ പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റതെന്നാണ് കരുതുന്നത്. 24ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചത്. അഭയരാണ്യത്തിൽ എത്തിച്ചശേഷം മുറിവ് ഉണങ്ങാനുമുള്ള മരുന്നുകൾ നൽകിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിലായിരുന്നു കൊമ്പനെ താമസിപ്പിച്ചിരുന്നത്.