കൊല്ലം : നിലമ്പൂർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശയക്കുഴപ്പം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഡോണ്ട് വറിയെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇന്നത്തെ പ്രധാന വിഷയം ഡൽഹിയിൽ ഓശാന തിരുന്നാൾ പ്രദക്ഷിണം തടഞ്ഞതാണെന്നും ഡൽഹി പൊലീസ് പ്രദക്ഷിണം തടയാൻ എന്താണ് കാരണമെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ഇത് മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണെന്നും താൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇത് പരാമർശിച്ച് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വഖഫ് ബിൽ മുസ്ലിംങ്ങൾക്കെതിരെ വന്നു. നാളെ അത് ക്രിസ്ത്യാനികൾക്കെതിരെയും വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം സംഘ പരിവാർ അജണ്ടയെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
ക്രൈസ്തവ സ്നേഹത്തിൻ്റെ ക്യാപ്സൂൾ വിളമ്പുന്ന സംഘപരിവാർ ആളുകളുടെ തനിനിറം ഓരോ ദിവസവും വെളിച്ചത്ത് വരുന്നുവെന്നും കെ സി പരിഹസിച്ചു. ഈ നാട്ടിൽ ഭരണഘടന നിലനിൽക്കണം എന്നും പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.