മലപ്പുറം: വഴിക്കടവിൽ പന്നിയെ തുരത്താൻ വെച്ച കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം ഏകപക്ഷീയമായ ആക്രമണമെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി – മനുഷ്യ സംഘർഷമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്ന് പറഞ്ഞ അൻവർ, സർക്കാർ സ്പോൺസേർഡ‍് കൊലപാതകമെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാന സർക്കാരിനെ വന്യജീവി പ്രശ്നത്തിൽ കുറ്റപ്പെടുത്തിയും അൻവർ നിലപാടെടുത്തു. മമ്പാട് പന്നി ആക്രമിച്ച് പരിക്കേറ്റ മൂന്ന് പേർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അതാണ് വന്യജീവി പ്രശ്നം. മനുഷ്യൻ ഒരു സംഘർഷത്തിനും പോകുന്നില്ല. വന്യജീവി ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. വനം മന്ത്രി പാട്ട് പാടി നടക്കുകയാണെന്നും അൻവർ വിമർശിച്ചു.