‘പൂർണമായും തദ്ദേശീയം’, ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഭുവന്വേശ്വർ: രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ടെലി കമ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജ്ജമേകാൻ ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയിൽ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി.

ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97500 പുതിയ 4ജി ടവറുകളാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തത്. 92600 ടെക്നോളജി സെറ്റുകളും ഇതിന്റെ ഭാഗമായുണ്ട്. ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ഇതെന്നും തൊഴിലവസരങ്ങൾ, കയറ്റുമതി, സാമ്പത്തിക പുനരുജ്ജീവനം എന്നിവയെല്ലാം ആത്മനിർഭർ ഭാരത് എന്ന ദർശനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുതിയ ചുവട് വയ്പെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. 

പൂർണമായും പ്രാദേശികമായ സാങ്കേതിക വിദ്യയാണ് ബിഎസ്എൻഎൽ 4 ജിയ്ക്ക് ഊർജ്ജമാകുക. 2 ദശലക്ഷം പുതിയ ഉപയോക്താക്കളെ 4 ജിയിലേക്ക് മാറുന്നതോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎല്ലുള്ളത്. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ദില്ലിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.

അറ്റാദായ വഴിയില്‍ ബിഎസ്എൻഎൽ

2024 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി അറ്റാദായവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടർച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയിൽ പരാമർശം നടത്തിയിരുന്നു. 6ജി സേവനങ്ങൾ ആരംഭിക്കുന്നത് മിഷൻ മോഡിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *