കൊച്ചി: ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ. താൻ മുമ്പും ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ട്. സർവ ജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്കർ പൊളിറ്റിക്‌സിലാണ് താൻ വിശ്വസിക്കുന്നതെന്ന് വേടൻ വ്യക്തമാക്കി. ജാതി ഭീകരത പരാമർശമൊക്കെ കോമഡിയല്ലേ എന്നായിരുന്നു വേടന്റെ പ്രതികരണം.
എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പറയുന്നത് എന്നറിയില്ല. നമ്മൾ പ്രവർത്തിക്കുന്നത് എവിടെയോ ആളുകൾക്ക് കിട്ടുന്നുണ്ട് എന്നതുകൊണ്ടാവാം, നല്ല രീതിയിലാണ് ഇത്തരം വിമർശനങ്ങളെ കാണുന്നത്. ഇനിയും അമ്പലങ്ങളുടെ ഷോ കിട്ടും. ഇനിയും പോയി പാടുകയും ചെയ്യും. വിവാദങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എല്ലാവർക്കും പേടിയായ പോലെയാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം പറയാൻ പറ്റില്ല. ഈ സമയവും കടന്നുപോകുമെന്നും വേടൻ പറഞ്ഞു. പുലിപ്പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടനാട് വനംവകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴായിരുന്നു വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധുവാണ് വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; പ്രതി ബെയ്‍ലിൻ ദാസ് പിടിയിൽ