കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് തലയ്ക്ക് വെടിയേറ്റ സംഭവം; പ്രതി 15കാരനെന്ന് പൊലീസ്

0

ബൊഗോറ്റ: കൊളംബിയൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി മിഗൽ ഉറൈബിന് വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോറ്റയിലെ ഫോണ്ടിബോൺ ജില്ലയിൽ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവേയാണ് മിഗലിന് വെടിയേറ്റത്. 39കാരനായ മിഗലിന് തലയിലുൾപ്പെടെ മൂന്ന് തവണയാണ് വെട‌ിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. മിഗൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് വിവരം. മിഗലിനുനേരെ വെടിയുതിർത്ത പ്രതി സംഭവസ്ഥലത്തുനിന്ന് പിടിയിലായതായി പൊലീസ് അറിയിച്ചു. 15കാരനാണ് പ്രതിയെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.

കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ ആക്രമണത്തെ അപലപിച്ചു. കൊളംബിയയിലെ ജനാധിപത്യത്തിനും ചിന്താ സ്വാതന്ത്ര്യങ്ങൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും എതിരായ ആക്രമണമാണ് നടന്നതെന്നും സർക്കാർ പ്രസ്‌താവനയിൽ വ്യക്തമാക്കി.പെട്രോയുടെ ശക്തനായ വിമർശകനായ മിഗൽ ഡെമോക്രാറ്റിക് സെന്റർ പാർട്ടി നേതാവും പ്രതിപക്ഷ സെനറ്ററുമാണ്. 2026 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി കഴിഞ്ഞ ഒക്‌ടോബറിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മിഗലിനുനേരെയുണ്ടായ ആക്രമണം ഒരു രാഷ്ട്രീയ നേതാവിന്റെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല,

മറിച്ച് കൊളംബിയയുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മേൽ ഭീഷണിയുയർത്തുകയുമാണ് ചെയ്തതെന്ന് ഡെമോക്രാറ്റിക് സെന്റർ പാർട്ടി ആരോപിച്ചു.മുൻ കൊളംബിയൻ പ്രസിഡന്റ് ജൂലിയോ സീസർ ടർബെ മിഗലിന്റെ മുത്തച്ഛനാണ്. 1978 മുതൽ 1982 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവി നിർവഹിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഡയാന ടർബെ പ്രശസ്തയായ ഒരു പത്രപ്രവർത്തകയായിരുന്നു. കുപ്രസിദ്ധ മയക്കുമരുന്ന് നേതാവ് പാബ്ലോ എസ്കോബാറിന്റെ നേതൃത്വത്തിലുള്ള മെഡെലിൻ കാർട്ടൽ അവരെ തട്ടിക്കൊണ്ടുപോവുകയും 1991ൽ ഒരു സൈനിക രക്ഷാപ്രവർത്തനത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here