വായ്പ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കിവിടുന്നത് ശരിയല്ലെന്ന്; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തി അടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം.
സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ട്. ലോൺ തിരിച്ചുപിടിക്കാൻ നിയമപരമായി പല വഴികൾ ഉണ്ട്. ഒരു വീട് മാത്രം ഉള്ളവരാണ് പലരും. ഇത്തരം കാര്യങ്ങളിൽ നിയമ നിർമാണം അടക്കം സർക്കാർ പരിഗണിക്കുന്നണ്ട്, നബാർഡിന് ഇക്കാര്യത്തിൽ കൃത്യമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിന്റെ കൈവഴികളായി മാറേണ്ടതുണ്ട്. അതിനുവേണ്ട നേതൃപരമായ പങ്ക് കേരള ബാങ്ക് ഏറ്റെടുക്കണം. സൈബർ തട്ടിപ്പുകൾ ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കണം. ഇതിനായി മാർഗ്ഗ രേഖകൾ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.