വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കുകയാണ് പ്രധാന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ക്രെഡിറ്റ് തർക്കമായി കൊണ്ടു വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രെഡിറ്റ് നാടിനാകെ ഉള്ളതാണ്. തങ്ങൾ ചെയ്തതിൻ്റെ ചാരിതാർഥ്യം ഉണ്ട്. കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല, കപ്പലോടുന്ന സ്ഥിതിയിലേക്ക് എത്തിയല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ കാര്യത്തിൽ കഴിഞ്ഞ 9 കൊല്ലം നിർണായകമായിരുന്നു. അതിൽ ഈ സർക്കാരും മുൻ സർക്കാരും എന്തല്ലാം ചെയ്തു എന്ന് വ്യക്തമാണ്. ക്രെഡിറ്റ് ജനങ്ങൾ അർഹിക്കുന്നവർക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം കമ്മിഷനിങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസാണ് പരിപാടിയുടെ ഫൈനൽ പട്ടിക തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക അംഗീകരിച്ച ശേഷമല്ലേ ക്ഷണിക്കാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുകയാണ്. മനസ് മാറ്റി വരും എന്നാണ് പ്രതീക്ഷയെന്ന് അദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചത് തങ്ങളല്ല. പ്രധാനമന്ത്രിയുടെ ഓഫീസാണ് പേര് ഉൾപ്പെടുത്തിയത്. ജനപ്രതിനിധികളുടെ പേര് മാത്രമാണ് സർക്കാർ കൊടുത്തതെന്നും അതിൽ സതീശൻ്റെ പേരും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൻ്റെ മകളും കുട്ടിയും വിഴിഞ്ഞെ തുറമുഖത്ത് എത്തിയത് തൻ്റെ മകളും കുട്ടിയുമായത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുമകനെ മുൻപും പല പരിപാടികൾക്ക് കൊണ്ടു പോയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ വിലയിരുത്താനുള്ള യോഗമായിരുന്നില്ല അത് ഔദ്യോഗി കാര്യങ്ങൾ ചർച്ച ചെയ്യാനല്ല പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.