വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട് : വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ പല വേഷത്തിൽ വരുമെന്നും ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ ചാലിശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. വർഗീയതയ്ക്കെതിരെ കർശന നിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിന്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആധുനിക ശാസ്ത്ര സംവിധാനങ്ങൾ നമ്മൾ ഒരുക്കുന്നു, ഈ പുരോഗതി തടസപ്പെടുത്തി പഴയതിലേക്ക് തിരിച്ചുപോകാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ചുപോകും. സ്വന്തമായി വേഷം പോലും ധരിക്കാൻ ആവുന്നില്ല. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. അവയെല്ലാം തനിവർഗീയതയാണ്. പല രീതിയിൽ വർഗീയത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



