കിഫ്ബി ഒരു വെള്ളാന,സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലെന്ന്;ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം:  വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത കിഫ്ബി ഒരു വെള്ളാനയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തിയ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്.

90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നു കൊട്ടിഘോഷിക്കുന്നവർ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്ക്കുമെന്നും വ്യക്തമാക്കണം. പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേണ്ട് വക മാറ്റി ചിലവിടുന്നു. ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിലെ മസാല ബോണ്ട് വഴി കോടികൾ ഒഴുകിയത് വിദേശ നാണ്യ നിയമത്തിൻ്റെ ലംഘനമാണെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

വിവിധ ബോണ്ടുകൾ മുഖേന ഓഹരിയായും നബാർഡ് പോലെയുള്ള ധന സ്ഥാപനങ്ങളിൽ നിന്നും വായ്പയായും സമാഹരിച്ച കോടികൾക്ക് ഒമ്പതു ശതമാനത്തിലധികം പലിശ നൽകണം. കേരളത്തിൻ്റെ ഈ പൊതുകടവും പലിശയും ഭാവിയിലെ സർക്കാരുകൾ അടച്ചുതീർക്കട്ടെയെന്ന ദുഷ്ടബുദ്ധിയാണ് ഇപ്പോഴത്തെ ഭരണാധികാരികൾക്കുള്ളത്.

കിഫ്ബി പദ്ധതികളൊന്നും പ്രത്യുല്പാദനപരമല്ല. വികസനത്തിൻ്റെ പേരിൽ കടം വാങ്ങി കടലിൽ കായം കലക്കുന്നതിന് തുല്യമാണിത്.സർക്കാർ ബജറ്റിന് വിധേയമാകാതെ പുറമെ നിന്നും കടം വാങ്ങി ദുരുപയോഗം ചെയ്യുന്ന കിഫ്ബിയെ വിവിധ സി.എ. ജി റിപ്പോർട്ടുകളിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രമേയം പാസ്സാക്കിയാണ് സർക്കാർ ഇതിനെ നേരിട്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *