കൊച്ചി: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീതം ആലപിച്ച കേസിൽ ആര്‍എസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ക്ഷേത്ര പരിസരത്ത് കായിക-ആയുധ പരിശീലനം നടത്തിയ പ്രാദേശിക ആർഎസ്എസ് നേതാക്കളെ കക്ഷി ചേര്‍ക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ക്ഷേത്രോത്സവത്തിലെ ഗണഗീതാലാപനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.
കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയത് നേരത്തെ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി തിരുവിതാംകൂർ ദേവസ്വം ബോർഡിലും പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റിയുടെ വിശദീകരണം.