പരിശോധന നടത്താതെ സർട്ടിഫിക്കറ്റ്; കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ എംവിഡി

തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും നടപടിയെടുക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. തിരുവനന്തപുരം വികാസ്‌ ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്.

മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുകപരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ കൃതൃമമായി സോഫ്‌റ്റ്‌വെയറിൽ ഉൾക്കൊള്ളിക്കുകയായിരുന്നു. പുകപരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടിയത്.

പൊതുമേഖലയിൽ വിശ്വാസ്യതയുള്ള പുകപരിശോധനാ സംവിധാനം എന്ന പേരിലാണ് കെഎസ് ആർടിസി സ്വന്തമായി ഈ പരിശോധന കേന്ദ്രം ആരംഭിച്ചത്. എന്നാൽ കെഎസ്ആർടിസിയുടെ നിരവധി ബസുകൾക്ക് ഒരേ പരിശോധന ഫലമാണ് നൽകിയിരിക്കുന്നത്. ഇതും സംശയത്തിന് ഇടയാക്കുന്നുണ്ട്. കെഎസ്ആർടിസി ബസുകൾക്ക് മാത്രമല്ല, സ്വകാര്യ വാഹനങ്ങൾക്കും ഇവിടെ പരിശോധന നടത്താൻ സാധിക്കും. നിരക്കിൽ ഇളവും നൽകിയിട്ടുണ്ട്.

കെഎസ്‌ആർ‌ടി‌സി ബസുകൾ പരിശോധനയ്‌ക്ക് എത്തിക്കാതെ സർട്ടിഫിക്കറ്റ്‌ നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെഎസ്ആർടിസി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകരുതെന്ന് നിർദേശം നൽകിയിരുന്നതായി അധികൃതർ പറയുന്നു. ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിനാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *