ബാരാബങ്കിയിൽ കൊടുംക്രൂരത; യുവാവിനെ കഴുത്തറുത്ത് കൊന്നു, 50-കാരൻ പിടിയിൽ

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ഐസ്ക്രീം വിൽപനക്കാരനായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 50-കാരൻ പിടിയിൽ. പാരാ ബെഹത ഗ്രാമവാസിയായ ബബ്ലു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ശങ്കർ യാദവ് (50) ശനിയാഴ്ച പകൽ നടുറോഡിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടത്തിയത്. യുവാവിന്റെ തലയറുത്ത് മാറ്റിയ ശേഷം വീട്ടിലെത്തിച്ച് അത് കത്തിക്കാൻ ശ്രമിക്കവെയാണ് പ്രതി പോലീസ് പിടിയിലായത്.
പതിവുപോലെ ഐസ്ക്രീം വിൽപനയ്ക്കായി പർവാസൽ ഗ്രാമത്തിലെത്തിയതായിരുന്നു ബബ്ലു. അവിടെ വെച്ച് പ്രതിയായ ശങ്കർ യാദവുമായി വാക്കുതർക്കമുണ്ടായി. തർക്കം മുറുകിയതോടെ വീട്ടിൽ പോയി മൂർച്ചയുള്ള അരിവാളുമായി മടങ്ങിയെത്തിയ ശങ്കർ, നാട്ടുകാർ നോക്കിനിൽക്കെ ബബ്ലുവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ വെട്ടിവീഴ്ത്തിയ പ്രതി തലയറുത്ത് മാറ്റുകയും അത് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ വീടിനുള്ളിൽ വെച്ച് ബബ്ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കർ.
പോലീസ് ഉടൻ തന്നെ ഇയാളെ കീഴ്പ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീടിനുള്ളിൽ നിന്നും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും എസ്.പി അർപിത് വിജയ്വർജിയ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ നിലവിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.



