കോഴിക്കോട്‌ തട്ടകമാക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; കൊച്ചി മുഖ്യവേദിയായി തുടരും

0

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വേദിയായി കോഴിക്കോടും. ഐഎസ്‌എൽ ഫുട്‌ബോളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയോളം മത്സരങ്ങൾ കോഴിക്കോട്‌ നടത്താനുള്ള നടപടി ആരംഭിച്ചതായി ക്ലബ്‌ സിഇഒ അബിക്‌ ചാറ്റർജി പറഞ്ഞു. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ വിജയകരമായി. അന്തിമ തീരുമാനം ഉടനുണ്ടാകും. കൊച്ചിതന്നെയായിരിക്കും പ്രധാന വേദി.

ആരാധകരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ്‌ കോഴിക്കോടിനെയും വേദിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിന്റെ ആരാധക പിന്തുണയ്‌ക്ക്‌ വലിയ കോട്ടംവരുത്തിയിരുന്നു. ക്ലബ് മാനേജ്‌മെന്റും കാണികളുടെ കൂട്ടായ്‌മാ ഗ്രൂപ്പും തമ്മിൽ തർക്കങ്ങളുണ്ടായി. ബഹിഷ്‌കരണങ്ങൾ നടന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരിൽ വലിയൊരു ഭാഗം മലബാറിൽനിന്നാണ്‌. ഈ സാഹചര്യത്തിൽ കൂടിയാണ്‌ കോഴിക്കോടിനെ രണ്ടാമതൊരു വേദിയായി പരിഗണിക്കുന്നത്‌.

കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ. നിലവിൽ ഐ ലീഗ്‌ ക്ലബ്‌ ഗോകുലം കേരളയുടെ തട്ടകമാണ്‌ സ്‌റ്റേഡിയം. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചശേഷമായിരിക്കും തീരുമാനമുണ്ടാകുക. സൂപ്പർ ലീഗ്‌ കേരളയുടെ ഭാഗമായി സ്‌റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു.

സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ കഴിഞ്ഞ സീസണിലുണ്ടായത്‌. പരിശീലകനെ ഇടയ്‌ക്ക്‌വച്ച്‌ പുറത്താക്കേണ്ടിവന്നു. സീസണിലെ അവസാന മത്സരങ്ങളും കാണികളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞു. ഇതൊക്കെ പരിഗണിച്ചാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മാറ്റങ്ങൾക്കൊരുങ്ങുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here