തൊണ്ടിമുതൽ കേസ് : ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു,​ അയോഗ്യത തുടരും

തിരുവനന്തപുരം തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധി കോടതി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചത്. അതേസമയം കേസിൽ ആന്റണി രാജു കുറ്രക്കാരനാണെന്ന കീഴ്ക്കോടതി വിധി നിലനിൽക്കുമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. നിയമസഭാംഗത്വത്തിനുള്ള അയോഗ്യതയും തുടരും. കേസിൽ ഫെബ്രുവരി 6ന് വിശദമായ വാദം കേൾക്കും.

തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ,​ ഈ വിധിക്കെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്.മയക്കു മരുന്ന് കേസിൽ വിദേശപൗരനെ രക്ഷിക്കാൻ ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എം.എൽ.എ സ്ഥാനം നഷ്ടപ്പെടുന്ന കേരളത്തിലെ ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ആറുവർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല,​ കുറ്റക്കാരനാണെന്ന കണ്ടെത്തൽ മേൽക്കോടതികൾ സ്റ്റേ ചെയ്താലേ അയോഗ്യത ഒഴിവാകൂ. അപ്പീൽ നൽകാൻ കോടതി ഒരുമാസത്തെ സമയവും അനുവദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *