യുഎഇയിൽ ആമസോൺ ഡേറ്റാ സെന്ററിന് നേരെ ആക്രമണം

അബുദാബി: യുഎഇയിലെ ആമസോൺ ഡേറ്റാ സെന്ററിനുനേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആമസോണിന്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്‌തു പതിച്ചതിനെതുടർന്ന് തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഡേറ്റാസെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇവിടേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു.
ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുഎഇയിൽ പലയിടങ്ങളിലേക്കും ഇറാൻ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയിൽ ആമസോൺ ഡേറ്റാ സേന്ററിനുനേരെയും ആക്രമണമുണ്ടായതായാണ് കരുതുന്നത്. യുഎഇയിലെയും അയൽരാജ്യങ്ങളിലെയും ജനവാസമേഖലയിൽ ഉൾപ്പടെ ആക്രമണങ്ങൾ നടക്കുന്നതായാണ് വിവരം.അതേസമയം, ഡേറ്റാസെന്ററിന്റെ പ്രവർത്തനം നിർത്തിവച്ചതിനുപിന്നിൽ ആക്രമണങ്ങൾക്ക് ബന്ധമുണ്ടോയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒന്നിലധികം ഡേറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിളിറ്റി സോണിൽ പുലർച്ചെ 4.30 യോടെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതവസ്‌തു പതിച്ചതിനെ തുടർന്ന് തീയും പുകയും ഉയരുകയായിരുന്നു. ഇത് കെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൈദ്യുതി വിച്ഛേദിച്ചത്. മണിക്കൂറുകൾക്ക് ശേഷം മാത്രമേ പ്രവർത്തനം പുനഃസ്ഥാപിക്കാനാകുവെന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും കമ്പനി അറിയിച്ചു.



