‘ഗണേശ് കുമാർ പറഞ്ഞതുപോലെ ഉമ്മൻചാണ്ടിക്കെതിരായ കത്ത് എഴുതി നൽകി, പ്രതി സ്വന്തം കയ്യക്ഷരത്തിലേക്ക് അത് മാറ്റി’

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് മന്ത്രി ഗണേശ് കുമാറിന്റെ നിർദേശപ്രകാരം തയ്യാറാക്കി സോളാർ കേസ് പ്രതിക്ക് കൈമാറിയത് ശരണ്യ മനോജാണെന്ന് മൊഴി. പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്​റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇ ആർ അർജുൻ രാജ് മുമ്പാകെ മൊഴിനൽകിയത്. പ്രതി പിന്നീട് ഈ കത്ത് സ്വന്തം കൈപ്പടയിലേക്ക് മാ​റ്റിനൽകുകയായിരുന്നെന്നും ഫെനി മൊഴിനൽകി.

ഗണേശ് കുമാർ നേരിൽക്കണ്ട് സഹായമഭ്യർത്ഥിച്ചെന്നും ഫെനി മൊഴിനൽകി. സോളാർ പ്രതി ജയിലിൽനിന്നെഴുതിയ കത്തിൽ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താനായി ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേർത്തെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ കേസിലാണ് വിചാരണ നടക്കുന്നത്. സോളാർ പ്രതിയും മന്ത്രി ഗണേശ്കുമാറും ഒന്നും രണ്ടും പ്രതികളാണ്.

2015 ഏപ്രിലിൽ എം സിറോഡിൽ ഏനാത്തിനും കൊട്ടാരക്കരയ്ക്കുമിടയിലായിരുന്നു ഗണേശ്കുമാറുമായുള്ള കൂടിക്കാഴ്ച. ഗണേശിന്റെ പി എ. പ്രദീപ്കുമാറാണ് തന്നെ വിളിച്ചുവരുത്തിയത്. മ​റ്റൊരു കാറിലെത്തിയ ഗണേശ് പ്രദീപിന്റെ കാറിൽ കയറുകയും ഫെനിയോട് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. പ്രദീപിനെയും ശരണ്യ മനോജിനെയുമാണ് എല്ലാത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവർ പറയുന്നതുപോലെ ചെയ്യണമെന്നും പറഞ്ഞു. പിന്നീട് പലതവണ ഫോണിൽ വിളിച്ച് നിർദേശങ്ങൾ തന്നിരുന്നു.

2015 മേയ് 12ന് എം സി റോഡിൽ കൊട്ടാരക്കര ഫെയ്ത്ത് ഹോമിനു സമീപം കാത്തുനിന്നാണ് ശരണ്യ മനോജ് കാറിലെത്തിയ ഫെനിക്കും പ്രതിക്കും കത്ത് കൈമാറിയത്. നാലുപേജുള്ള കത്തിൽ ഉമ്മൻചാണ്ടി സോളാർ കേസ് പ്രതിയെ ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചെന്നും കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി. അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർ പലസ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നും എഴുതിയിരുന്നു.

എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നതെന്ന ഫെനിയുടെ ചോദ്യത്തിന് ഇവരെല്ലാം ചേർന്നാണ് ഗണേശിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അതിന് അവർക്കിട്ട് പണികൊടുക്കണം എന്നുമായിരുന്നു മനോജ് മറുപടി പറഞ്ഞത്. തിരുവനന്തപുരത്തെത്തിയാണ് കത്ത് പ്രതി സ്വന്തം കൈപ്പടയിൽ മാ​റ്റിയെഴുതിയത്. 2013 ജൂലായ് 19ന് തയ്യാറാക്കി ജൂലായ് 27ന് പത്തനംതിട്ട ജയിലിൽ ഫെനിക്ക് പ്രതി കൈമാറിയ കത്തിൽ 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാൽ സോളാർ കമ്മിഷനിൽ നൽകിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി മൊഴിനൽകി.

ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തന്നോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ജുഡീഷ്യൻ കമ്മിഷനുമുന്നിൽ പറയണമെന്നും ഗണേശ്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പറയുന്നതെന്നും അങ്ങനെചെയ്താൽ പ്രയോജനമുണ്ടാകുമെന്നും സോളാർ കേസിലെ പ്രതി തന്നോട് പറഞ്ഞു. എന്നാൽ സോളാർ കമ്മിഷനിൽ അങ്ങനെയൊരു മൊഴിൽ നൽകിയില്ലെന്നും ഫെനി പറഞ്ഞു. കേസിന്റെ വിചാരണ തിരഞ്ഞെടുപ്പ് കഴിയുംവരെ മാ​റ്റിവയ്ക്കണമെന്ന ഗണേശ് കുമാറിന്റെ ഹർജി മാർച്ച് പതിനൊന്നിലേക്കു മാ​റ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *