നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഹൈക്കമാന്‍ഡ്

0

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കെപിസിസി നേതൃത്വം ഷൗക്കത്തിന്റെ പേര് മാത്രമാണ് എഐസിസിക്ക് നല്‍കിയിരുന്നത്. ഇത് അംഗീകരിച്ച ഹൈക്കമാന്‍ഡ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച പ്രസ്താവന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുറത്തിറക്കി. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഒടുവില്‍ ഷൗക്കത്തിന് തന്നെ നറുക്ക് വീഴുകയായിരുന്നു.മണ്ഡലത്തില്‍ ഇത് രണ്ടാം തവണയാണ് ഷൗക്കത്ത് ജനവിധി തേടുന്നത്. 2016ല്‍ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ സിറ്റിംഗ് സീറ്റില്‍ തന്റെ കന്നിയങ്കത്തില്‍ പി.വി അന്‍വറിനോട് മത്സരിച്ച് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. കുത്തക മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

തന്നിലൂടെ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.സിറ്റിംഗ് എംഎല്‍എ പിവി അന്‍വര്‍ ഇടത് മുന്നണിയുമായി തെറ്റിയതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് യുഡിഎഫിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്ത അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ച ആദ്യ ആവശ്യം ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്നുമായിരുന്നു. ജോയി ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെയാണ് ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ വി എസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോയ് ഉറപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണ ജോയിക്കുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിക്കുകയായിരുന്നു.

മികച്ച ഡിസിസി അദ്ധ്യക്ഷനായ ജോയി തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളിലും ആര്യാടന്‍ ഷൗക്കത്തിനായിരുന്നു മുന്‍തൂക്കം. സാമുദായിക പരിഗണന മുന്‍നിര്‍ത്തിയുള്ള കെപിസിസി പുനഃസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടുകൂടി ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആ വിഭാഗത്തിന്റെ എതിര്‍പ്പുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകള്‍ ഒഴിവുണ്ടല്ലോയെന്നാണ് അന്‍വര്‍ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here