പോത്തുകല്ല് (മലപ്പുറം): ആര്യാടൻ ഷൗക്കത്തും ഫയർഫോഴ്‌സ് സംഘവും കാട്ടിൽ കുടുങ്ങി.കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ബില്ലിയുടെ മൃതദേഹം വാണിയംപുഴ ഉന്നതിയിൽ എത്തിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഡിങ്കി വള്ളമാണ് കാട്ടിൽ കുടുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടേരി ഉൾക്കാടിൽ കാട്ടാനയുടെ ആക്രമണത്തിൽ ബില്ലി (56) കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഒരു ഡിങ്കിയിൽ കയറ്റിയാണ് വാണിയംപുഴ ഉന്നതിയിൽ എത്തിച്ചത്. നിലവിൽ ബോട്ടുകളുടെ രണ്ടു എഞ്ചിനുകളും കേടായതിനാൽ തിരികെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.നാളെ തിരുവനന്തപുരത്ത് വച്ച് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്ത് ഇന്ന് രാത്രി 9:30 ന് രാജ്യറാണി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാർത്തോമ കോളേജിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടി ഉൾപ്പെടെയുള്ള മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ആര്യാടൻ ഷൗക്കത്തിന്റെ പരിപാടികളിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.