ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം ആരംഭിക്കുക. രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്. യുവതാരം ശുഭ്മൻ ഗിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി കളത്തിലെത്തും. വിജയത്തോടെ പരമ്പര തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമയം കാണാനാകുക. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാൻ സാധിക്കും.
ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി ഈ പരമ്പരയോടെ തുടക്കമാകും. മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. എന്നാൽ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇന്ത്യയെ നേരിടാൻ തയ്യാറാണ് എന്ന തലക്കെട്ടോടെയാണ് ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലെ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ നാല് പേസർമാരും ഒരു സ്പിന്നറുമാണുള്ളത്. ഓപണർമാരായി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റുമാണ് എത്തുക. ജാമി സ്മിത്താണ് വിക്കറ്റ് കീപ്പർ.
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.