സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ പരിഹാസ കമന്റിടുന്നവർക്ക് ചുട്ടമറുപടിയുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. മൈത്രേയനുമായുള്ള അഭിമുഖ പരിപാടിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾക്കാണ് അഖിൽ മാരാറിന്റെ മറുപടി. മൈത്രേയനെ പോലെ കാണുന്ന ചാനലിൽ ഒക്കെ കയറി ഇറങ്ങി നടക്കുന്ന ശീലം എനിക്കില്ലെന്ന് അഖിൽ മാരാർ പറയുന്നു. എന്നെ ആവശ്യമുള്ളവർ ഞാൻ പറയുന്ന തുക തന്നു വിളിക്കണം. അങ്ങനെ വിളിച്ചിട്ടുള്ളതാണ് അവസാനം വരെ നിങ്ങൾ കണ്ട എന്റെ അഭിമുഖങ്ങളെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നു.
‘നാല് പേരുടെ മുന്നിൽ മുഖം കാണിക്കാൻ വെപ്രാളം കാണിക്കുന്ന അങ്ങോട്ട് കാശ് കൊടുത്തും അല്ലാതെയും ഇന്റർവ്യൂ കൊടുക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല. എന്നെ ആവശ്യമുള്ളവർ ഞാൻ പറയുന്ന തുക തന്നു വിളിക്കണം. അങ്ങനെ വിളിച്ചിട്ടുള്ളതാണ് അവസാനം വരെ നിങ്ങൾ കണ്ട എന്റെ അഭിമുഖങ്ങൾ. ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് എത്ര ദിവസം അല്ലെങ്കിൽ മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല. എനിക്ക് ഒരു മണിക്കൂർ മതിയാകും. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വ്യത്യാസം.ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ളാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല.
അവർ എങ്ങനെയാണ് രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഢ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്.കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ 2017ൽ ഒരു കാർഷിക വായ്പ എടുത്തതിന്റെ പലിശ വർഷത്തിൽ പതിനായിരം രൂപ അടയ്ക്കാൻ ഇല്ലാതെ. സിസി മാസം 2700 രൂപ അടയ്ക്കാൻ കഴിയാതെ മുത്തൂറ്റ് ഫിനാൻസുകാർ കൊണ്ട് പോയ ട്വിസ്റ്റർ ബൈക്കും. പിന്നീട് ഇൻഷുറൻസ് പോലും എടുക്കാതെ സിസി അടയ്ക്കാതെ കൊണ്ട് നടന്ന ഒരു ഐ20 കാറും. പിന്നീട് ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ട സിബിൽ സ്‌കോർ തിരികെ പിടിക്കുക ആയിരുന്നു.രണ്ട് ലക്ഷം കാർഷിക വായ്പ പലിശ സഹിതം റവന്യു റിക്കവറി ചാർജ് ഉൾപ്പെടെ 5.7ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 7000 രൂപ പെന്റിങ്ങിന് 45000 അടച്ചു ക്ലോസ് ചെയ്തു. 15000 ക്രെഡിറ്റ് കാർഡ് ഒന്നെകാൽ ലക്ഷം അടച്ചു ക്ലോസ് ചെയ്തു. 30000 രൂപയുടെ ഫോൺ എടുക്കാൻ ലോൺ തരാതിരുന്ന ബാങ്ക് ഇപ്പോൾ അൻപത് ലക്ഷം ക്യാഷ് ലോൺ തരാം എന്ന് പറഞ്ഞു പുറകെ നടക്കുന്നു.