‘മോദിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കം ചെയ്യണം’; കോണ്‍ഗ്രസിനോട് പട്ന ഹൈക്കോടതി

പട്‌ന∙ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതി നിർദേശം. കോണ്‍ഗ്രസ് പാർട്ടിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടേതാണ് നടപടി. എക്സ് ഉൾപ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 36 സെക്കന്റ് ദൈർഘ്യമുള്ള എഐ വിഡിയോ ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ 10ന് ബിഹാർ കോൺഗ്രസ് ഘടകം വിഡിയോ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന അമ്മ ഹീരാ ബെൻ രാഷ്ട്രീയതാല്‍പര്യത്തിന് തന്നെ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് ഉപദേശിക്കുന്നതും മോദി ഞെട്ടിയുണരുന്നതുമാണ് എഐ വിഡിയോയിലുള്ളത്. വിഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

എഐ നിർമിത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു കോൺഗ്രസിന് എതിരെ ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. മോദിയെയും അമ്മയെയും പരിഹസിക്കുന്നതാണു വിഡിയോ എന്നു കാണിച്ച് ബിജെപി ഡൽഹി തിരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലായിരുന്നു നോർത്ത് അവന്യൂ പൊലീസിന്റെ നടപടി.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ ചോദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *