വഖഫ് ബോർഡിനു ശേഷം സംഘപരിവാറിന്‍റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ: മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡിനു ശേഷം കതോലിക്കാ സഭയെ ഉന്നംവച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്‍റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നു മനസ്സിലാക്കേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്.
ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർ എസ് എസിന്‍റെ യഥാർത്ഥ മനസ്സിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോരോ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്എസ് വാരികയായ ഓർഗനൈസർ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോർഡിനെക്കാൾ കൂടുതൽ സ്വത്ത് കത്തോലിക്കാ സഭയുടെ കയ്യിലുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചയായതോടെ വാരിക ലേഖനം പിൻവലിച്ചിരുന്നു. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുൽ ഗാന്ധിയും ഫേസ്ബുക്ക് കുറിപ്പിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു
[…] വഖഫ് ബോർഡിനു ശേഷം സംഘപരിവാറിന്‍റെ അട… […]