ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് നടി പാർവതി

0

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷനും ചെയ്തിട്ടുണ്ട്.

നമ്മുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിൽ എന്താണ് മുഖ്യമന്ത്രിക്ക് ഇപ്പോൾ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ’- എന്നായിരുന്നു പാർവതിയുടെ കുറിപ്പ്.മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം.

35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here