1980കളിലും 1990കളിലും ബോളിവുഡിൽ അധോലോകത്തിന് ശക്തമായ ഒരു സ്വാധീനമുണ്ടായിരുന്നു. വലിയ ഗുണ്ടാസംഘങ്ങൾ പലപ്പോഴും സിനിമാ വ്യവസായത്തിൽ ചരടുവലിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത്, 1988 ൽ തന്റെ കസിൻ മൻസൂർ ഖാൻ സംവിധാനം ചെയ്ത ‘ഖയാമത് സേ ഖയാമത് തക്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ആമിർ ഖാൻ ഒരു താരമായി മാറി. എന്നാൽ ഒരിക്കൽ അധോലോകത്തിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ഒരു ക്ഷണം താൻ എങ്ങനെ നേരിട്ടുവെന്ന് പങ്കുവയ്ക്കുകയാണ് നടൻ ആമിർ ഖാൻ.
1990 കളുടെ അവസാനത്തിൽ, ആമിർ തന്റെ പ്രശസ്തിയുടെ ഉന്നതിയിലായിരുന്നു. അന്നത്തെ പല താരങ്ങളെയും പോലെ മിഡിൽ ഈസ്റ്റിലെ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ അധോലോകത്തിൽ നിന്ന് അദ്ദേഹത്തിനും ക്ഷണം ലഭിച്ചു എന്നാണ് ദി ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ ആമിർ പറയുന്നത്. ‘ദുബായിലെ അവരുടെ പാർട്ടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഞാൻ നിരസിച്ചു. അധോലോകത്തിൽ നിന്നുള്ള ചിലർ എന്നെ പാർട്ടിയിലേക്ക് ക്ഷണിക്കാൻ എന്നെ സന്ദർശിച്ചിരുന്നു’
അധോലോകം ഒരു സന്ദർശനത്തിൽ മാത്രം അവസാനിച്ചില്ല. അവർ ആമിറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ‘അവർ ഒരുപാട് ശ്രമിച്ചു. അവർ എനിക്ക് പണം വാഗ്ദാനം ചെയ്തു. എന്റെ ഇഷ്ടപ്രകാരം ഏത് ജോലിയും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നിട്ടും ഞാൻ വരാൻ വിസമ്മതിച്ചു. അവർ പെട്ടെന്ന് സ്വരം മാറ്റി. ഞാൻ അവിടെ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ ഞാൻ ഇപ്പോൾ വരണമെന്ന് പറഞ്ഞു. അതൊരു അഭിമാന പ്രശ്നമായിരുന്നു. കാര്യങ്ങൾ ഗൗരവമായി മാറിയിരുന്നു. ആമിർ തന്റെ നിലപാടിൽ ഉറച്ചുനിന്നു എന്നും അദ്ദേഹം ഓർത്തു.