തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. അസ്ഥികളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26കാരനും 21കാരിയും കസ്റ്റഡിയിലാണുള്ളത്. ഇരുവരെയും ചോദ്യംചെയ്യുകയാണ്.
ഇന്ന് പുലർച്ചെയാണ് ഒരാൾ പുതുക്കാട് സ്റ്റേഷനിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാൾ. രണ്ട് കുട്ടികൾ മരിച്ചതായാണ് ഇയാൾ പറഞ്ഞത്. ബാഗിൽ അസ്ഥികൂടം ഉണ്ടെന്നും പറഞ്ഞു. തനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാൾ പറഞ്ഞത്.
വിവാഹം കഴിച്ചില്ലെങ്കിലും വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്നവരാണ് യുവാവും യുവതിയും. മൂന്ന് വർഷം മുമ്പ് ഇവർക്ക് ആദ്യം ഒരു കുഞ്ഞുണ്ടായത് മരണപ്പെട്ടു. പിന്നീട് രണ്ട് വർഷം മുമ്പ് വീണ്ടും കുഞ്ഞുണ്ടായി. ഈ കുഞ്ഞും മരിച്ചു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. ആദ്യത്തെ സംഭവം വെള്ളികുളങ്ങര സ്റ്റേഷൻ പരിധിയിലും രണ്ടാമത്തേത് പുതുക്കാട് സ്റ്റേഷൻ പരിധിയിലുമാണ്.
യുവതി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്നാണ് യുവാവ് അസ്ഥികളുമായി സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത് എന്നാണ് വിവരം.
സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കുട്ടികളുടേത് കൊലപാതകമാണോയെന്ന് നിലവിൽ ഉറപ്പിക്കാനായിട്ടില്ലെന്നും തൃശൂർ റൂറൽ എസ്.പി പറഞ്ഞു. അസ്ഥികൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണ്. മൃതദേഹം കുഴിച്ചിട്ടുവെന്ന് പറയുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ് പൊലീസ്.