തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി എൻ വാസവനെയും റവന്യൂ വകുപ്പ് മന്ത്രി കെ രാജനെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ചതിനാണ് സുരേഷ് ഗോപിയുടെ അഭിനന്ദനം. തൃശൂർ പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരുകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നു. പിണറായി വിജയനും വി എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. മന്ത്രി രാജൻ ഒരുമിനിട്ട് പോലും പൂരം ആസ്വദിച്ചില്ല. അദ്ദേഹം ഓടിനടന്ന് കാര്യങ്ങൾ ചെയ്തു. രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു’- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇത്തവണ മേയ് ആറിനായിരുന്നു തൃശൂർ പൂരം. പൂരപ്പറമ്പിൽ നിറസാന്നിദ്ധ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുണ്ടായിരുന്നു.
കഴിഞ്ഞ തവണ സ്ഥാനാർത്ഥി എന്ന നിലയിലാണ് പൂരനഗരിയൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ കേന്ദ്രമന്ത്രിയെന്ന നിലയിലായിരുന്നു. ചങ്കിലാണ് പൂരമെന്ന് സുരേഷ് ഗോപി അന്ന് പറഞ്ഞു. രാവിലെ ഘടക പൂരങ്ങളിൽ പങ്കെടുത്ത ശേഷം പഴയനടക്കാവിലെ ബിജെപി ഓഫീസിന് മുന്നിൽ തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് വരുമ്പോൾ നിറപറ വച്ചാണ് അദ്ദേഹം സ്വീകരിച്ചു. പിന്നീട് മഠത്തിൽ വരവ് പഞ്ചവാദ്യം അസ്വദിച്ചും കുടമാറ്റം കണ്ടുമാണ് അദ്ദേഹം പൂരനഗരി വിട്ടത്.