ദില്ലി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണനയിൽ. ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തി. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നാണ് സംശയം. സിഎജി പരിശോധനയിലെ കണ്ടെത്തലുകൾ തിരിച്ചടിയായേക്കാം എന്നും വിലയിരുത്തലുണ്ട്.
ദേശീയപാത നിർമാണത്തിലെ അപാകതകൾ അന്വേഷിക്കാൻ ദേശീയപാത അതോറിറ്റി ചെയർമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം പാത തകർന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്സ്പേർട്ട് കമ്മറ്റിയിലുള്ളത്.
അതേസമയം, ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂടുതൽ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ദേശീയ പാത അതോറിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചു വിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള സംവിധാനം (VIODUCT) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകത ദേശീയതലത്തിൽ വൻ ചർച്ചയാവുമ്പോഴാണ് കേന്ദ്രം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.