ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചു. കെപിസിസി അധ്യക്ഷനാകാൻ കഴിവുണ്ടായിരുന്ന അദേഹത്തെ അവഗണിച്ചു, കോൺഗ്രസ് പാർട്ടിക്കെതിരെ ആരോപണങ്ങളുമായി പത്മജാ വേണുഗോപാൽ. താൻ വർക്ക് ഫ്രം ഹോം ആണെന്ന കെ.മുരളീധരന്റെ പരാമർശം വേദനിപ്പിച്ചു. സഹോദരനോട് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാൻ അർഹതയില്ലെന്നും കെ സുധാകരനെ ഇപ്പോൾ മാറ്റേണ്ടിയിരുന്നില്ലെന്നും പത്മജാ വ്യക്തമാക്കി. കെ സുധാകരൻ മികച്ച നേതാവാണ്. അദ്ദേഹത്തെ മാറ്റിയ നടപടികൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു.
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചുവെന്നും താൻ നേരത്തെ തന്നെ മുരളീധരനെ അതു സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നുവെന്നും പത്മജാ വെളിപ്പെടുത്തി. ആദ്യം മത്സരിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. പിന്നെ മത്സരിക്കാൻ സമ്മതിച്ചു, ഒടുവിൽ മുരളീധരൻ ചതിക്കപ്പെട്ടുവെന്നും പത്മജ പറഞ്ഞു.