തനിക്ക് കാൻസർ ബാധിച്ചതിനെക്കുറിച്ച് നടൻ മണിയൻ പിള്ള രാജു മുമ്പ് തുറന്നുപറഞ്ഞിരുന്നു. രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. രോഗം തിരിച്ചറിഞ്ഞപ്പോഴുണ്ടായ തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മണിയൻ പിള്ള രാജു.
നിസാര കാര്യങ്ങൾക്ക് അപ്‌സറ്റാകുകയും തളരുകയും ചെയ്യുന്നയാളാണ് ഞാൻ. പക്ഷേ അതൊക്കെ നിമിഷങ്ങൾ മാത്രമേ നിൽക്കത്തുള്ളൂ. ഞാനൊരു ഫൈറ്ററാണ്. തിരിച്ചുവരും. കാൻസറാണെന്നറിഞ്ഞപ്പോൾ ആ ഒരു സെക്കൻഡ് ഞാനൊന്ന് തളർന്നുപോയി. എന്റെ ജീവിതം ഇവിടെ തീർന്നല്ലോ, എന്താ ചെയ്യുകയെന്ന് ആലോചിച്ചു.മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു. ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണം. നമ്മളൊക്കെ ഇവിടെ ഇരുന്നൂറ് കൊല്ലം ജീവിക്കാൻ വന്നതല്ലെന്ന് മമ്മൂട്ടി പറഞ്ഞു. തളർന്നാൽ പോയി എന്ന് എനിക്കും തോന്നി.
വേദനയെടുത്ത് കട്ടിലിൽ കിടക്കുമ്പോഴും എന്റെ കുട്ടിത്തം മാറിയിട്ടില്ലെന്ന് നഴ്സുമാരൊക്കെ പറയും. ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടെന്ന് അവർ പറഞ്ഞു. അതൊക്കെ പ്രചോദനമായി.കാൻസർ വന്നാൽ തീർന്നുവെന്ന വിചാരം ഇപ്പോൾ എനിക്കില്ല. ഞാൻ അഭിനയിക്കും. ഇനിയും പടം നിർമിക്കും. ആ ഒരു മനോഭാവത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ചിലരൊക്കെ വേദനിപ്പിക്കുന്ന ഡയലോഗൊക്കെ പറയും. ഞാൻ മരിച്ചുപോയോ എന്ന് എന്റെയടുത്തുതന്നെ വിളിച്ച് ചോദിച്ചു. ചേട്ടാ, ചേട്ടൻ മരിച്ചുപോയെന്ന് കേൾക്കുന്നല്ലോ, ഉള്ളതാണോയെന്നാണ് ഒരാൾ ചോദിച്ചത്. എന്തൊരു വിഡ്ഡിത്തമാണ് ചോദിക്കുന്നതെന്ന് തിരിച്ച് ഞാൻ ചോദിച്ചു. അതൊക്കെ തമാശയായിട്ടേ എഴുക്കുന്നുള്ളൂ.’- മണിയൻ പിള്ള രാജു പറഞ്ഞു.