തിരുവനന്തപുരം:കേരളത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരം മാതൃകയാണ് അവലംബിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഈ 12 റോഡുകളില്‍ ഒരുക്കിയിട്ടുള്ളത്. വൈദ്യുതി ലൈന്‍, ശുദ്ധജല പൈപ്പ്, കേബിള്‍ ടിവി ഉള്‍പ്പെടെയുള്ള മറ്റ് ആശയവിനിമയ ലൈനുകള്‍ തുടങ്ങിയവ 7 അടിയോളം താഴ്ത്തി നിര്‍മിച്ച യൂട്ടിലിറ്റി ഡക്ടിലൂടെ മാത്രമാണ് പോകുന്നത്. പ്രത്യേകം അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്ക് ആണ് പ്രധാന പ്രത്യേകത. കാഴ്ച പരിമിതിയുള്ളവര്‍ക്കു തടസ്സമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന വിധമാണ് ഭിന്നശേഷി സൗഹൃദമായ നടപ്പാതകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വഴിവിളക്കുകള്‍, ടൈലുകള്‍ പാകിയ നടപ്പാത, ഓടകള്‍, അണ്ടര്‍ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിള്‍ സ്ഥാപിക്കല്‍, സ്വീവേജ് പൈപ്പുകളുടെ പുനര്‍നിര്‍മ്മാണം സൈക്കിള്‍ ട്രാക്ക് തുടങ്ങിയവയും റോഡുകളില്‍ ഉറപ്പാക്കി. നിലവില്‍ വൈദ്യുതി,ടെലിഫോണ്‍,ഇന്റര്‍നെറ്റ്,സ്വകാര്യ കേബിള്‍ ലൈനുകളെല്ലാം റോഡിന് അടിയിലാകും പോകുന്നത്.
കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിര്‍മ്മിച്ചിട്ടുണ്ട്.
സ്മാർട്ട് റോഡുകൾക്ക് പുറമേ 28 റോഡുകളാണ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെ ആർ എഫ് ബി ആണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 180 കോടിയോളം രൂപ ചെലവിട്ടാണ് 12 സ്മാർട്ട് റോഡുകൾ നിർമ്മിച്ചത്. 2025 ഡിസംബറോടെ ദേശീയപാതയും യാഥാർത്ഥ്യമാക്കും.