ഇന്ത്യയുടെ സൈനിക നടപടി ഭയന്ന് പാകിസ്താൻ. ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. ആക്രമണം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി. റോയിടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഫിസ ഇ ബദർ എന്ന പേരിൽ വ്യോമാഭ്യാസം പ്രഖ്യാപിച്ചു.
പാകിസ്താൻ അതീവ ജാഗ്രതയിലാണെന്ന് മന്ത്രി പറയുന്നു. ഇന്ത്യൻ ആക്രമണം ആസന്നമാകുമെന്നതിനാൽ സേനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് ഖവാജ മുഹമ്മദ് ആസിഫ് പറയുന്നു. ഇന്ത്യയിൽ നിന്ന് ഒരു ആക്രമണം ഭയക്കുന്നതായാണ് മന്ത്രി തുറന്ന് സമ്മതിക്കുന്നത്.
ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഖവാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയുടെ ആക്രമണം ആസന്നമാണെന്ന് കരുതുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാജ്യത്തിന്റെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ തങ്ങളുടെ ആണവായുധ ശേഖരം ഉപയോഗിക്കൂ എന്ന് പാക് പ്രതിരോധ മന്ത്രി പറയുന്നു.
പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, അട്ടാരി അതിർത്ത അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയും, പാകിസ്താൻ പൗരന്മാർക്കുള്ള വിസകൾ പിൻവലിക്കുകയും ചെയ്തിരുന്നു. കൂടാതെ സൈനിക നടപടിക്ക് സജ്ജമാണെന്ന് സൈന്യം അറിയിക്കുകയും ചെയ്തിരുന്നു.