കൊല്ലം: കൊല്ലം താന്നിയിൽ രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) ഇവരുടെ ആൺകുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അജീഷ് നേരത്തെ ഗൾഫിലായിരുന്നു.
എല്ലാവരുമായും വളരെ സ്നേഹത്തിൽ ജീവിച്ച കുടുംബമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാർ പറഞ്ഞു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കൾ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.അജീഷിന് അടുത്തിടെ അർബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടർന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നുമാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. മരണത്തിന്റെ യഥാർത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.