ആന്റോ അഗസ്റ്റിന് വീണ്ടും തിരിച്ചടി; ഹൈക്കോടതിയും ജാമ്യം തള്ളി, ജയിലിൽ തുടരും!

കൊച്ചി: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്‌ചയിലേയ്ക്ക് മാറ്റി.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ആന്റോയ്ക്ക് ജാമ്യം നൽകരുതെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ് ആന്റോയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആന്റോയുടെ കസ്റ്റഡി അപേക്ഷ നാളെ ബത്തേരി കോടതി പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്.
രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിരസിച്ചതിനാൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും.മെസി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടിൽ റെയ്ഡ് നടത്തവേ 69.589 ലിറ്റർ മദ്യം കണ്ടെടുക്കുകയായിരുന്നു.
എക്സൈസിന് കൈമാറിയതോടെ, അവരെടുത്ത കേസിലാണ് അറസ്റ്റിലായത്.അതേസമയം, ഈ വീട് ആന്റോയുടെ പേരിലല്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണെന്ന് 2025ലെ നികുതി രേഖകൾ ഉൾപ്പെടെ കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. 43 വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്.
ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്.ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോയെ മീനങ്ങാടിയിലെ അസി.എക്സൈസ് കമ്മിഷണറുടെ ഓഫീസിലെത്തിക്കുകയായിരുന്നു. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ വൈ ബിജുവിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കി ആന്റോയെ റിമാൻഡ് ചെയ്തത്.



