കുട്ടികളുടെ പാസ്‌പോർട്ടിലും മാറ്റം; 15 വയസിന് താഴെയുള്ളവർക്ക് പുതിയ നിയമം, മുതിർന്നവരുടെ അപേക്ഷാഫീസും കൂട്ടി!

ന്യൂഡൽഹി: രാജ്യത്ത് 15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിദേശകാര്യ മന്ത്രാലയം. 2026 സെപ്തംബർ 15 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതായി ചീഫ് പാസ്‌പോർട്ട് ഓഫീസർ ബിഎസ് മുബാറക് അറിയിച്ചു. സെപ്തംബർ 17-ന് ഇന്ത്യയുടെ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഈ മാറ്റം നിലവിൽ വന്നത്. 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ പാസ്‌പോർട്ട് ഭേദഗതി ചട്ടങ്ങൾ 2026 പ്രകാരം 15 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുകളുള്ള ഓർഡിനറി പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ അഞ്ചുവർഷമായിരിക്കും കാലാവധി. പാസ്‌പോർട്ട് അനുവദിച്ച് അഞ്ചുവർഷം തികയുന്നതിന് മുൻപ് തന്നെ കുട്ടിക്ക് 18 വയസ് തികയുകയാണെങ്കിൽ അന്ന് പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കും.
ഉദാഹരണത്തിന് ഒരു കുട്ടിക്ക് 14-ാം വയസിലാണ് പാസ്‌പോർട്ട് ലഭിക്കുന്നതെങ്കിൽ സാധാരണ രീതിയിൽ അതിന് അഞ്ചുവർഷത്തെ കാലാവധി ഉണ്ടാകേണ്ടതാണ്. എന്നാൽ കുട്ടിക്ക് 18 വയസ് തികയാൻ നാലുവർഷം മാത്രം മതിയെന്നതിനാൽ 18 വയസ് പൂർത്തിയാകുമ്പോൾ തന്നെ ഈ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കും. മുൻപ് 15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ടിന് അഞ്ചുവർഷം അല്ലെങ്കിൽ 15 വയസ് പൂർത്തിയാകുന്നത് വരെ മാത്രമായിരുന്നു കാലാവധി.
അതേസമയം, പാസ്‌പോർട്ട് അപേക്ഷാഫീസുമായി ബന്ധപ്പെട്ട ചട്ടം എട്ടിലും മന്ത്രാലയം ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ വ്യവസ്ഥയനുസരിച്ച് ഓരോ വിഭാഗത്തിലുള്ള അപേക്ഷകൾക്കും നൽകേണ്ട ഫീസ് ചട്ടങ്ങളിലെ ഷെഡ്യൂൾ നാലിൽ വ്യക്തമാക്കിയിരിക്കുന്ന പ്രകാരമായിരിക്കും.
മുതിർന്നവർക്കുള്ള സാധാരണ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും പുതുക്കുന്നതിനുമുള്ള ഫീസ് 1500-ൽ നിന്ന് 2500 രൂപയായി ഉയർത്തി. ഇനി 60 പേജുള്ളതാണെങ്കിൽ ഫീസ് 2000-ൽ നിന്ന് 3500 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 36 പേജുള്ള താൽക്കാലിക പാസ്‌പോർട്ടുകളുടെ നിരക്ക് 3500-ൽ നിന്ന് 5000 ആയും 60 പേജുള്ളവയുടെ നിരക്ക് 4000-ൽ നിന്ന് 6000 രൂപയായും ഉയർത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



