തിരുവനന്തപുരം നഗരസഭയുടെ മേയർ കെയർ പദ്ധതി അഴിമതിയുടെ ഔദ്യോഗികവൽക്കരണം :കെ എസ് ശബരീനാഥൻ

തിരുവനന്തപുരം നഗരസഭയുടെ മേയർ കെയർ പദ്ധതിയിൽ വ്യാപക അഴിമതിയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വക്കേറ്റ് കെ. എസ് ശബരീനാഥൻ ആരോപിച്ചു.
സ്കൂൾ തുറന്നപ്പോൾ ജൂൺ മാസത്തിൽ പതിനായിരം വിദ്യാർത്ഥികൾക്ക് മേയർ കെയർ പദ്ധതി പ്രകാരം കിറ്റ് നൽകുമെന്ന് പറഞ്ഞിട്ട് നാലായിരം പേർക്കാണ് നൽകിയത്. ഇതിന്റെ വരവ് ചിലവ് ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുപോലെ ഓണക്കിറ്റിന്റെ പേരിൽ നഗരത്തിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സമാഹരിച്ചത് . എന്നാൽ ഇതൊന്നും കോർപ്പറേഷന്റെ സ്വന്തം അക്കൗണ്ടിൽ വരാത്തതുകൊണ്ട് കണക്കുകൾ കൗൺസിലിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് മേയർ പറയുന്നത്. തിരുവനന്തപുരം മേയറുടെ നേതൃത്വത്തിൽ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തെഴുതി കോർപ്പറേഷൻ ഔദ്യോഗികമായി നടത്തുന്ന പരിപാടി എന്ന് അനുമാനിച്ചാണ് വ്യാപാരംസ്ഥാപനങ്ങൾ CSR ഫണ്ടായും മറ്റും നൽകുന്നത് .
എന്നാൽ ഇതിന്റെ രേഖകൾ സഭയ്ക്ക് മുന്നിൽ സമർപ്പിക്കുന്നില്ല എന്ന് മാത്രമല്ല രേഖകൾ ചോദിച്ചപ്പോൾ കണക്കുകൾ കാണിക്കാൻ സൗകര്യമില്ല എന്ന ധാർഷ്ട്യമാണ് മേയർ പ്രകടിപ്പിച്ചത്. യുഡിഫ് പാവങ്ങളെ സഹായിക്കുന്നതിന് എതിരല്ല എന്നും എന്നാൽ ഇതിന്റെ പേരിൽ വ്യവസ്ഥാപിതമായ അഴിമതി നടന്നതിനാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അതിനാൽ ഈ കാര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും ശബരീനാഥൻ അറിയിച്ചു.



