സിപിഎം വളരണം, മുന്നേറണം; തിരിച്ചടികളിൽ പോരായ്മകൾ തുറന്നുസമ്മതിച്ച് എം.എ. ബേബി, എൽഡിഎഫിന്റെ നിലപാട് വ്യക്തമാക്കി പിണറായി

കോഴിക്കോട്: എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് എൽഡിഎഫ് എന്നും എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണമെന്നും മുന്നേറണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ എന്ന് ചോദിച്ച പിണറായി ആർഎസ്എസ് അജണ്ടയ്ക്കനുസരിച്ച് പോകണമെന്നാണ് യുഡിഎഫ് നിലപാടെന്നും പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സി പി എമ്മിൻ്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സി പി എം ജനറൽ സെക്രട്ടറി തുറന്നുസമ്മതിച്ചു.



