ശബരിമല ട്രാൻസ്ജെൻഡർ ദർശന ഹർജി; സ്ത്രീപ്രവേശന വിധിക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് സർക്കാർ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷം ട്രാൻസ്ജെൻഡർ വ്യക്തിയുടെ ദർശനത്തിൽ അന്തിമ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഒക്ടോബർ ആദ്യവാരം വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കറ്റ് ജനറൽ ജെയ്ജു ബാബു കോടതിയെ ബോധിപ്പിച്ചു.
ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി കൂടി വിലയിരുത്തിയ ശേഷമായിരിക്കും ദർശനാനുമതിയിൽ സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. ഹർജിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉൾപ്പെടെയുള്ള കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി ഒക്ടോബർ 22 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.



