‘പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്യാൻ അവകാശമില്ല’; പിണറായിയുടെ നിലപാട് ശരിവച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സി.പി.എം പൊളിറ്റ് ബ്യുറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പരാമർശത്തെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ തിരഞ്ഞെടുപ്പിൽ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് പിണറായി വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ല. പാർട്ടി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കാത്തതിനെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് പിണറായി ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം പാർട്ടിക്കാണോ ജനങ്ങൾക്കാണോ തെറ്റുപറ്റിയത് എന്ന ചോദ്യത്തിന് എം.വി. ഗോവിന്ദൻ മറുപടി നൽകിയില്ല.
അതേസമയം കാന്തപുപരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ എം.വി.ഗോവിന്ദൻ തള്ളി. പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സ്ത്രീപുരുഷ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും ഈ സമത്വം പോരാട്ടത്തിലൂടെ േനേടിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



