നീറ്റ് പരീക്ഷ അടുത്തവർഷം മുതൽ സിബിടി രീതിയിൽ; സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി മാറ്റുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഇതിനായി രാജ്യത്തുടനീളം പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള സാദ്ധ്യതകൾ എൻടിഎ പരിശോധിച്ചു തുടങ്ങിയതായാണ് വിവരം.

സുരക്ഷിതമായ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷഷനോട് എൻടിഎ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എഐസിടിഇ സംസ്ഥാന സാങ്കേതിക സർ‌വകലാശാല വിസിമാർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും സർക്കുലർ അയച്ചിട്ടുണ്ട്.

പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളുടെ കൃത്യമായ എണ്ണം, ഇന്റനെറ്റ് സൗകര്യങ്ങളും സെർവർ കപ്പാസിറ്റിയും, തടസമില്ലാത്ത വൈദ്യുതി വിതരണത്തിന് യുപി എസ്/ ജനറേറ്റർ സൗകര്യങ്ങളും സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനം, പരീക്ഷാ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിക്കുന്ന ഒഴിവുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ആവശ്യമായ വിവരങ്ങൾ.എസ്ഐസിടിഇ അംഗീകാരമുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയ്ക്ക മാത്രമാണ് നിർദേശം നൽകിയിരിക്കുന്നത്.

സെപ്തംബർ 15നകം കൃത്യമായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുകയും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുകയുമായിരുന്നു. തുടർന്നാണ് നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേയ്ക്ക് മാറ്റാൻ എൻടിഎ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button