മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് കോടതി മുന്നോട്ടുവച്ച ഉപാധികൾ.
28-ാം തീയതി വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വാഹനവ്യൂഹം തടഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പ് അടക്കമുള്ളവരെക്കണ്ട മുഖ്യമന്ത്രി വാഹനം നിറുത്തി ഇറങ്ങിയപ്പോൾ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മാർഗ്ഗ തടസം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
‘ഏറ്റിരുന്ന പരിപാടിക്ക് വരാത്തതെന്തെന്ന് ‘ അനിൽ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ‘നീ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ‘ മുഖ്യമന്ത്രി പ്രതികരിച്ചു. ‘ചൂടായാൽ എന്തുചെയ്യുമെന്ന് ‘ അനിൽ തിരിച്ചു ചോദിച്ചെന്നും എഫ്ഐആറിലുണ്ട്. എന്നാൽ പരിപാടിയിൽ പങ്കെടുക്കരുതെന്ന് സ്പെഷ്യൽ ബ്രാഞ്ച് നിർദ്ദേശം നൽകിയിരുന്നെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
മുഖ്യമന്ത്രിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ഔദ്യോഗിക ചുമതല തടസപ്പെടുത്തിയതിന് വെള്ളിയാഴ്ച രാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അടുത്തദിവസം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞദിവസം തെളിവെടുപ്പിനായി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.



