ജന്മദിനാഘോഷത്തിനിടെ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

ലക്നൗ: ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഗുഡ്ഗാവിലെ ഒരു ക്വിക്ക് ഇ- കൊമേഴ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രക്ഷാബന്ധൻ അവധിക്ക് നാട്ടിലേക്ക് പോകുംവഴി പ്രതി വഴിയിൽ തടഞ്ഞുനിർത്തി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ പിറന്നാൾ ദിവസമാണ് ക്രൂരകൃത്യം നടത്തിയത്.
ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം പ്രതി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിറ്റേദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. പിന്നാലെയാണ് ഇയാൾ യുവതിയെ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക മരുന്നും പൊലീസ് കണ്ടെടുത്തു. ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.പ്രതിയും യുവതിയും പ്ലസ് ടു വരെ ഒരുമിച്ചാണ് പഠിച്ചത്. പിന്നീട് യുവതി ബിഎസ്സിയും നഴ്സിംഗ് കോഴ്സും പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, പട്ടികജാതി – പട്ടികവർഗ അതിക്രമ നിരോധനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറ്റകൃത്യത്തിന് സഹായിച്ച മറ്റൊരു 24കാരനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.



